ഷൊർണൂർ: ഭാരതപ്പുഴ സൗന്ദര്യവത്കരണ പദ്ധതി അവതാളത്തിൽ. പദ്ധതിക്കുവേണ്ടി നിർമിച്ച സംരക്ഷണ ഭിത്തികൾ തകർന്നു. കേന്ദ്രസർക്കാർ അനുവദിച്ച 20 കോടി രൂപ ചെലവഴിച്ചണ് പദ്ധതി.
ഇതിൽ അഞ്ചുകോടി രൂപയുടെ നിർമാണ പ്രവൃത്തികൾ ഇതിനകം നടന്നുവെന്നാണു പറയപ്പെടുന്നത്. ഈ നിർമാണ പ്രവൃത്തികളാണ് തകർച്ച നേരിട്ടത്. ദിനംപ്രതി ഒട്ടേറെ ആളുകളെത്തുന്ന ഷൊർണൂർ ഭാരതപ്പുഴയോരത്ത് ടൂറിസംസാധ്യത ലക്ഷ്യമിട്ടു കഴിഞ്ഞ മാസങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ സൗന്ദര്യവത്കരണ പദ്ധതികൾ തയാറാക്കിയത്. സംരക്ഷണഭിത്തി മുതൽ പെഡൽബോട്ട് വരെ പദ്ധതിയിലുണ്ടെങ്കിലും നടപടികൾ കാര്യക്ഷമമല്ല.
പ്രളയത്തിൽ തകർന്ന ഭാരതപ്പുഴയോരത്തെ സംരക്ഷണ ഭിത്തികൾ നവീകരിക്കുകയാണ് ആദ്യം ചെയ്തുതീർക്കാൻ തീരുമാനിച്ചത്. ഇതാണ് തകർന്നത്. കൊച്ചി പാലത്തിനു സമീപത്തും ഭാരതപ്പുഴയുടെ തീരത്തും തൃശൂർ, പാലക്കാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിവുദിവസങ്ങളിൽ നിരവധി ആളുകളാണ് ഭാരതപ്പുഴയിൽ എത്തുന്നത്.
ഇവർക്കെല്ലാം വളരെ പ്രയോജനകരമാവുന്ന പദ്ധതിയാണിത്. മുൻ വർഷങ്ങളിൽ പാർക്ക് ഭാരതപ്പുഴയോരത്ത് നിർമിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങളിൽ അധികവും തുരുമ്പെടുത്തു നശിച്ച അവസ്ഥയാണ്. നിലവിൽ കുതിരസവാരി ഉൾപ്പെടെ ഭാരതപ്പുഴയിൽ ഞായറാഴ്ച വൈകിട്ട് സ്വകാര്യവ്യക്തികൾ നടത്തുന്നുണ്ട്.